വാട്സ്ആപ്പ് വഴി അയച്ചു നല്‍കിയ ഫയലില്‍ ക്ലിക്ക് ചെയ്തയാള്‍ക്ക് നഷ്ടമായത് മൂന്നരലക്ഷം രൂപ. കോഴിക്കോട് ഉള്ള്യേരി സ്വദേശി വിനോദാണ് തട്ടിപ്പിനിരയായത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

യാത്രക്കിടെയാണ് വിനോദിന്‍റെ വാട്ട്സ്‍ആപ്പ് മെസേജ് ലഭിക്കുന്നത്. ഫോണ്‍ തുറന്ന് നോക്കിയപ്പോള്‍ എസ്ബിഐയില്‍ നിന്നുമുള്ള സന്ദേശം. തുടര്‍ന്ന്  വാട്സ് ആപ്പ് വഴി ഫോണ്‍ കോളുമെത്തി. മലയാളത്തിലായിരുന്നു സംസാരം

വാട്സ് ആപ്പ് വഴി ലഭിച്ച എപികെ ഫയല്‍ വിനോദ് തുറന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 14 തവണകളായി, ക്രെഡിറ്റ് കാര്‍ഡ് വഴി തട്ടിപ്പു സംഘം പിന്‍വലിച്ചത്, മൂന്നരലക്ഷം രൂപ. ഒടിപി പോലും  ആവശ്യപ്പെടാതെ പണം പിന്‍വലിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നതാണ് വിനോദിനെ ആശ്ചര്യപ്പെടുത്തുന്നത്. 

എപികെ ഫയല്‍ ഉപയോഗിച്ച് ഫോണ്‍ ഹാക്ക് ചെയ്താണ് സംഘം ബാങ്ക് വിവരങ്ങഴ്‍ ചോര്‍ത്തുന്നത്. ഇതിന് ഒടിപി ആവശ്യമില്ല. തട്ടിപ്പ് സംഘം  സുറത്ത്, നോയിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നും വ്യക്തമായി. എന്നാല്‍ ഇത്തരം കേസുകളില്‍ പ്രതികളിലേയ്ക്കെത്തുക പ്രയാസമെന്നാണ് പൊലീസ് അറിയിക്കുന്നത്. അതിനാല്‍ സൈബര്‍ ഇടത്തെ ഇടപാടുകളില്‍  സുഷ്മതയും ജാഗ്രതയും ഇരട്ടി ആവശ്യമാണ്.

ENGLISH SUMMARY:

A WhatsApp fraud victim in Kerala lost ₹3.5 lakh after clicking on a malicious APK file sent via the app. Cyber police are investigating the incident where the victim's bank details were compromised without OTP, highlighting the need for increased vigilance in online transactions.