പഴകിയ ഭക്ഷണം നൽകിയെന്ന പരാതിയെ തുടർന്ന് കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലെ ഒരു ഭക്ഷണശാല കോർപ്പറേഷൻ ആരോഗ്യവിഭാഗം താൽക്കാലികമായി അടപ്പിച്ചു. പരിശോധനയ്ക്കായി സ്റ്റാളിൽ നിന്ന് ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേയ്ക്ക് അയച്ചു.

ഭക്ഷണം കഴിക്കാനെത്തിയവർക്ക് വിഭവങ്ങളിൽ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഭക്ഷണസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

അതേസമയം, പഴകിയ ഭക്ഷണം നൽകിയെന്ന ആരോപണം കടയുടമ നിഷേധിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ചയില്ലെന്നും പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ യാഥാർഥ്യം വ്യക്തമാകുകയുള്ളുവെന്നും കടയുടമ പ്രതികരിച്ചു.

ജില്ലയിൽ ഷിഗല്ല ഉൾപ്പെടെയുള്ള ഭക്ഷ്യജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷണശാലകളിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY:

Calicut Beach food street faced temporary closure due to a stale food complaint. The Corporation health department is investigating the incident and testing food samples to ensure public safety amidst rising foodborne illness concerns.