കോഴിക്കോട് കൊയിലാണ്ടിയിലെ പ്രധാന രോഗ ഉറവിട കേന്ദ്രമായി മാറിയ സ്വകാര്യകുളം വൃത്തിയാക്കാൻ നഗരസഭയുടെ ഇടപെടൽ. വർഷങ്ങളായി മാലിന്യം കെട്ടികിടന്ന താന്നിക്കുളം വൃത്തിയാക്കാൻ തുടങ്ങി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ.
വീടിൻ്റെ മുറ്റവും കുളവും തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു ഇന്ന വരെ താന്നിക്കുളം. എന്നാൽ ആ മാലിന്യകുളത്തിന് ഒടുവിൽ ശാപമോക്ഷമാവുകയാണ്. മനോരം ന്യൂസിലൂടെ വാർത്തപുറത്തുവന്നതോടെ നഗരസഭ നേരിട്ട് രംഗത്തിറങ്ങി. തൊഴിലാളികളെ എത്തിച്ച് കുളത്തിലെ മാലിന്യങ്ങളും കാടുപിടിച്ച ഭാഗങ്ങളും നീക്കം ചെയ്ത് തുടങ്ങി. പകർച്ച വ്യാധികൾ ജില്ലയിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് താന്നിക്കുളത്തെ മാലിന്യ പ്രശ്നം നാട്ടുകാരുടെ ഉറക്കം കെടുത്തിയത്.
കുളത്തിന്റെ ഉടമസ്ഥതയുള്ള സ്വകാര്യ വ്യക്തികകൾക്ക് നഗരസഭ നോട്ടീസ് അയച്ചു. കുളം പൂർണമായി വൃത്തിയാക്കുന്നതിനൊപ്പം മലിനജലം ഒഴുകിപോകാനുള്ള ഓട നിർമാണം വേഗത്തിലാക്കണമെന്നും താന്നിക്കുളത്തോട് ചേർന്ന് സിസിടിവി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.