കാലിക്കറ്റ് സർവകലാശാലയുടെ ചുറ്റുമതിൽ നിർമാണത്തെ ചൊല്ലി വിവാദം. സിൻഡിക്കേറ്റ് അനുമതിയില്ലാതെ നിർമാണത്തിന് അനുമതി നൽകരുതെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചപ്പോൾ ഹൈപവർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവേഗം നിർമാണം ആരംഭിക്കുമെന്ന് വൈസ് ചാൻസിലർ ഡോക്ടർ പി.രവീന്ദ്രൻ പ്രഖ്യാപിച്ചു.
ദേശീയപാത നിർമ്മാണത്തിന് വേണ്ടി കാലിക്കറ്റ് സർവകലാശാലയുടെ ഭൂമി ഏറ്റെടുത്തതോടെയാണ് ചുറ്റുമതിൽ പൂർണമായും ഇല്ലാതായത്. മതിൽ ഇല്ലാത്തത് ലഹരിക്കച്ചവടക്കാരും സാമൂഹ്യവിരുദ്ധരും സർവ്വകലാശാല ക്യാംപസിനുള്ളിലേക്ക് കടന്നുവരുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായതുകൊണ്ടാണ് സിൻഡിക്കേറ്റിന്‍റെ നടപടിക്രമങ്ങൾക്ക് കാത്തിരിക്കാതെ ഹൈപ്പർ കമ്മിറ്റിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
5 കോടി 30 രൂപ ചിലവാണ് ചുറ്റുമതിൽ നിർമാണത്തിന് പ്രതീക്ഷിക്കുന്നത്. പ്രധാന ഓഫീസുകളും ഹോസ്റ്റലുകളും പ്രവർത്തിക്കുന്ന ഭൂമിക്ക് ചുറ്റുമാണ് ആദ്യഘട്ടത്തിൽ മതിൽ നിർമിക്കുക. സി എസ് ആർ, ബനവലൻ്റ് ഫണ്ടുകൾ സ്വീകരിച്ച് വിദ്യാർഥികൾക്കായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് സർവകലാശാല ഒരുങ്ങുന്നത്.