ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ജനനേന്ദ്രിയം തകർന്ന് യുവാവ് മരിച്ചതിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് പരാതി. കാസർകോട് നീലേശ്വരത്ത് മർദ്ദനത്തിന് ഇരയായ പയ്യന്നൂർ സ്വദേശിയുടെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഭാര്യ സീമ. കഴിഞ്ഞ ജൂണിലാണ് അജയൻ മരിച്ചത്.
പയ്യന്നൂർ സ്വദേശി പി.പി അജയൻ കഴിഞ്ഞ ജൂൺ 24 നാണ് നീലേശ്വരത്ത് ക്രൂര മർദ്ദനത്തിന് ഇരയായത്. ഇരുപത്തിയേഴാം തീയതി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. നീലേശ്വരം ചിറപ്പുറത്ത് പരിചയക്കാരിയായ സ്ത്രീയെ കാണാൻ പോയ അജയനെ ഒരു സംഘം മർദ്ദിച്ചിരുന്നു. പിന്നീട് നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച അജയനെ ചിലർ വീണ്ടും അതിക്രൂരമായി മർദ്ദിച്ചുവെന്നും ഇതേതുടർന്നാണ് മരണ സംഭവിച്ചതെന്നും ഭാര്യ സീമ പറയുന്നു. ജനനേന്ദ്രിയം തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മർദ്ദനമേറ്റ് വീട്ടിൽ എത്തിയ അജയൻ മൂത്ര തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. വൈകാതെ മരിക്കുകയും ചെയ്തു. അജയനെ മർദ്ദിച്ചവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്നും സീമ. അടിവയറ്റിലും ജനനേന്ദ്രിയത്തിലും ഏറ്റ മാരകമായ മുറിവുകൾക്കൊപ്പം ശരീരത്തിന്റെ പലഭാഗങ്ങളിലും ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കാത്തതിനാൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.