കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ 19കാരിയെ കാണാതായിട്ട് പത്ത് വർഷം പിന്നിട്ടിട്ടും കേസിൽ കാര്യമായ പുരോഗതിയില്ലെന്ന് കുടുംബം. കുറ്റ്യാട്ടൂർ സ്വദേശിനിയായ ഹസനത്തിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് അലി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.
2016 സെപ്റ്റംബർ 18നാണ് ബിരുദ വിദ്യാർഥിനിയായിരുന്ന ഹസനത്ത് വീട്ടിൽനിന്ന് പുറപ്പെട്ടത്. കണ്ണൂർ കോട്ടയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു യാത്ര. പിന്നീട് കോട്ടയിൽ ഹസനത്തിന്റെ കുടയും ബാഗും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
Read more: വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് വീണ്ടും സമരത്തിലേയ്ക്ക് ...
മയ്യിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പിതാവ് ആരോപിച്ചു.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന മകളെ ഏറെ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളിയായ മുഹമ്മദ് അലി ഉപരിപഠനത്തിന് അയച്ചിരുന്നത്. മകളെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ പത്ത് വർഷമായി കുടുംബം കാത്തിരിക്കുകയാണ്.
കേസിൽ സമഗ്ര അന്വേഷണം നടത്തി ഹസനത്തിന്റെ തിരോധാനത്തിന് പിന്നിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.