പാസ്‌പോർട്ടോ വീസയോ ഇല്ലാതെ സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലദേശ് യുവതികൾ കണ്ണൂരിൽ അറസ്റ്റിലായി. റെയിൽവേ സ്റ്റേഷനു സമീപത്തെ സ്പായിൽ ജോലി ചെയ്തിരുന്ന സലീന അക്തർ, നസ്മ അക്തർ, തസ്ലിമ, മൊയ്ന, നസ്രിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തു. ഗുവാഹത്തിയിൽനിന്നാണ് ഇവർ വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചത്. കേന്ദ്ര ഇന്റലിജൻസാണ് ഇവർക്കെതിരായ വിവരം കണ്ണൂർ പൊലീസിന് കൈമാറിയത്.
മതിയായ യാത്രാ രേഖകളൊന്നുമില്ലാതെ അതിർത്തികടന്നെത്തി അസം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ താമസിച്ച ശേഷമാണ് കണ്ണൂരിലെത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. വ്യാജ ആധാറിനായി ഒരു ലക്ഷം രൂപ വീതമാണ് ഇവർ നൽകിയത്. ഇതിനു പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്പാ ഉടമ ഇവരെ ജോലിക്കെടുത്തത് ബംഗ്ലദേശികളാണെന്ന് അറിയാതെയാണെന്നാണ് പൊലീസിന്റെ വിശദീകരണം.