കണ്ണൂർ പെരുമ്പടവ് ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടത്തിന്‍റെ തൂണുകളിലെയും മേൽക്കൂരയിലെയും കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീഴുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറാറില്ലെങ്കിലും കെട്ടിടത്തിനുള്ളിൽ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നതാണ്.
ബസ് സ്റ്റാൻഡ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ യൂനാനി ക്ലിനിക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ ബലക്ഷയം ഈ സ്ഥാപനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കെട്ടിടത്തെ താങ്ങിനിർത്തുന്ന പ്രധാന കോൺക്രീറ്റ് തൂണുകളിലെ കമ്പികൾ തുരുമ്പിച്ച് പുറത്തുകാണാവുന്ന നിലയിലാണ്. മഴക്കാലം ശക്തമാകുന്നതോടെ അപകടസാധ്യത ഇരട്ടിയായെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദിവസവും കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നുവീഴുന്നത് യാത്രക്കാരിലും വ്യാപാരികളിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മഴ ശക്തമാകുമ്പോൾ കെട്ടിടം തകർന്നു വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും കെട്ടിടം അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.