ചിതലരിച്ചും ചോർന്നൊലിച്ചും പാലക്കാട് കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം. രോഗികൾക്കും ജീവനക്കാർക്കും ഭീതിയോടെയല്ലാതെ ആശുപത്രിയിൽ കയറാൻ കഴിയില്ലെന്ന സ്ഥിതിയാണ്.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിലെ ജനലുകൾ ചെതലരിച്ചു തുടങ്ങി. പല ഭാഗങ്ങളിലും പട്ടിക ദ്രവിച്ച് ഓടുകൾ നിലം പതിച്ചു. ഒ.പി ടിക്കറ്റ്, മരുന്ന് കൗണ്ടർ എന്നിവിടങ്ങളിൽ കാത്തു നിൽക്കുന്നവരുടെ തലയ്ക്കു മുകളിൽ ഏത് നിമിഷവും ഓടുകൾ നിലം പതിക്കാവുന്ന അവസ്ഥയാണ്.
മഴപെയ്തതോടെ ഓടുകൾക്കിടയിലൂടെ വെള്ളം ചോരുന്നുണ്ട്. ദിനംപ്രതി രണ്ടായിരത്തിലേറെ പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പരിശോധന മുറിയിലെ സീലിങ് അടർന്നു വീണിരുന്നു. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നത്. അറ്റകുറ്റപ്പണികൾക്ക് അഞ്ച് ലക്ഷത്തോളം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നെങ്കിലും അതും നടപ്പാകാതെ വന്നു.
പുതിയ കെട്ടിടം വരുന്നതുവരെ ആശുപത്രിയുടെ പ്രവർത്തനം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രോഗം വന്നാൽ ചികിൽസ തേടിയെത്തുന്ന കേന്ദ്രത്തിന് തന്നെ രോഗബാധയുണ്ടായാൽ പരിഹാരം കുറിപ്പടിയിൽ തീരില്ലെന്ന് വ്യക്തം.