forest

കാടറിയുന്ന കാടിന്റെ മക്കൾ ഇനി കാടിനെ കാക്കും. ഗോത്ര വിഭാഗങ്ങളിൽപ്പെട്ട 460 പേർ പരിശീലനം പൂർത്തിയാക്കി വനം വകുപ്പ് സേനയുടെ ഭാഗമായി. കേരളത്തിലാദ്യമായാണ് ഗോത്രവിഭാഗത്തിൽ പെട്ട ഇത്രയധികം ആളുകളെ വനം വകുപ്പ് സേനയുടെ ഭാഗമാക്കുന്നത്

പതിമൂന്ന് ജില്ലകളിൽ നിന്നായി ഗോത്ര വിഭാഗങ്ങളിൽ പെട്ട 460 പേരാണ് ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരായി സേനയുടെ ഭാഗമായത്. പി എസ് എസിയുടെ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെയായിരുന്നു നിയമനം. ഗോത്രവിഭാഗത്തിൽ പെട്ടവരെ മുഖ്യധാരയിലേയ്ക്ക് നയിക്കലും സ്വാഭാവിക വനസംരക്ഷണവുമാണ് ലക്ഷ്യം. തൃശൂർ പൊലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ടിൽ വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു, പട്ടിക ജാതി പട്ടിക വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി.

372 പുരുഷന്‍മാരും, 88 വനിതകളും ഉള്‍പ്പെടുന്നതാണ് സംഘം. സംസ്ഥാന വനം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളായ അരിപ്പാറ, വാളയാര്‍ എന്നിവടങ്ങളിലാണ് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയത്.

നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും വയനാട്ടിൽ നിന്നുള്ളവരാണ് 161 പേർ. ഒമ്പതു മാസത്തെ പരിശീലനത്തിനൊടുവിലാണ് സംഘം സേനയുടെ ഭാഗമാകുന്നത്. സംഘത്തിലെ 171 പേരെ വയനാട് ജില്ലയിൽ തന്നെ നിയമിക്കും.