
കണ്ണൂർ കൊട്ടിയൂർ ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് മലയോര സംരക്ഷണ സമിതി വിലാപ യാത്ര സംഘടിപ്പിച്ചു. പ്രതീകാത്മകമായി ശവമഞ്ചവും വഹിച്ചു കൊണ്ടായിരുന്നു വിലാപയാത്ര. കൊട്ടിയൂർ ടൗണിൽ നിന്ന് ആരംഭിച്ച വിലാപയാത്ര ആശ്രാമം കവലയിൽ അവസാനിച്ചു.
കുഴികൾ കൊണ്ടു നിറഞ്ഞ ചുരം റോഡിൽ ശവമഞ്ചവുമായി വിലാപയാത്ര നടത്തിയുള്ള മലയോര സംരക്ഷണ സമിതിയുടെ പ്രതിഷേധം അധികാരികളുടെ കണ്ണു തുറക്കാനാണ്. കണ്ണൂർ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് ശോചനീയാവസ്ഥയിലായതിനെ തുടർന്ന് പല വിധ പ്രതിഷേധങ്ങൾ നടന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നു നടപടികൾ ഉണ്ടാവുന്നില്ല.
കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ടൗണുകളിൽ പൊതു യോഗങ്ങൾ നടത്തുകയും നാട്ടുകാർ പ്രതീകാത്മകമായി റീത്ത് സമർപ്പിക്കുകയും ചെയ്തു. വിവിധ ക്ലമ്പുകളും സാമൂഹിക സാമുദായിക സംഘടനകളും സമരത്തിൽ പങ്കെടുത്തു.ഇതു സൂചന സമരം മാത്രമാണെന്നും റോഡിന്റെ പണികൾ നടത്താത്ത പക്ഷം കടുത്ത സമരങ്ങൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.