വനിത വിശ്രമ കേന്ദ്രം അടച്ചു പൂട്ടിയിട്ട് രണ്ട് വർഷം; ചെലവാക്കിയത് പതിനഞ്ച് ലക്ഷം

കാസർകോട്ടെ ചെറുവത്തൂരിലെ വനിത വിശ്രമ കേന്ദ്രം അടച്ചു പൂട്ടി രണ്ട് വർഷമായിട്ടും നടപടിയെടുക്കാതെ അധികൃതർ. ജില്ലയിലെ ആദ്യ സ്ത്രീസൗഹൃദ പൊതു ഇടമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയാണ്  ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്. ചെറുവത്തൂർ പഞ്ചായത്തിന്റെ   വാർഷിക പദ്ധതിയിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപ ചെലവിട്ട് നിർമിച്ച വനിത വിശ്രമകേന്ദ്രത്തിന്റെ അവസ്ഥയാണിത്.  കോവിഡ് രൂക്ഷമായതോടെയാണ് വിശ്രമ കേന്ദ്രം അടച്ച് പൂട്ടിയത്.  പിന്നീട് നാളിതുവരെ അത് തുറന്ന് പ്രവർത്തിച്ചിട്ടില്ല.

ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് വേണ്ടിയായിരുന്നു പദ്ധതി. സുരക്ഷിതമായ വിശ്രമ സൗകര്യം, മുലയൂട്ടൽ കേന്ദ്രം, ശുചീമുറികൾ എന്നിവയാണ് ഷീ ലോഞ്ച് എന്ന് പേരിട്ടിരിക്കുന്ന വിശ്രമ കേന്ദ്രത്തിലുള്ളത്.  നടത്തിപ്പിനായി ജീവനക്കാരെ നിയമിച്ചതുമാണ്.  അതേസമയം വിശ്രമകേന്ദ്രം തുറക്കാത്തതിനെതിരെ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

Two years since the Women's Rest Center was closed