ആംബുലൻസുകൾക്കു പോലും രക്ഷയില്ല; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ഒറ്റപ്പാലം നഗരം

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ഒറ്റപ്പാലം നഗരം. ആംബുലൻസുകൾക്കു പോലും രക്ഷയില്ലാത്ത ടൗണിൽ വാഹനങ്ങളുടെ നിര കിലോ മീറ്ററിലധികമാണ് പതിവായി നീളുന്നത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് പലരും ലക്ഷ്യസ്ഥാനം പിടിക്കുന്നത്. 

കുത്തഴിഞ്ഞ ഗതാഗത ക്രമീകരണം, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. നഗരയാത്ര നരകതുല്യമാകുകയാണ്. പകൽ മുഴുവൻ നീളുന്ന ഗതാഗതക്കുരുക്കഴിക്കാൻ പൊലീസ് വിയർക്കാറുണ്ടെങ്കിലും പലപ്പോഴും ഫലമുണ്ടാകാറില്ല. ഓണത്തിരക്ക് കൂടി വർധിച്ചതോടെ പ്രധാന പാതയ്ക്കു പുറമേ, ഇതര നഗരപാതകളിലും രൂക്ഷമായ ഗതാഗത കുരുക്കാണ്. ആംബുലൻസുകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ബസുകളുടെ സമയക്രമം തെറ്റുന്നതും പതിവ്.

മണിക്കൂറുകൾ കാത്തുനിന്നാണ് പലപ്പോഴും വാഹനങ്ങൾ നഗരം പിന്നിടുന്നത്. കുരുക്ക് പരിഹരിക്കാൻ ഗതാഗതക്രമീകരണ സമിതി തീരുമാനിച്ച നിർദേശങ്ങൾ ഒന്നും നടപ്പായിട്ടില്ല. ഓണ വിപണി കൂടുതൽ സജീവമായാൽ നഗരത്തിലെ അവസ്ഥ ഇനിയും പരിതാപകരമാകും.