വയനാട്ടിലെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ അടച്ചിടലിലേക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ അടച്ചിടലിലേക്ക്. ബത്തേരിക്ക് പുറമേ മാനന്തവാടി നഗരസഭയിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. കേസുകള്‍ കൂടുതലുള്ള ജില്ലാ ആസ്ഥാനമായ കല്‌‍പ്പറ്റയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ചെറിയ കുറവ് രേഖപ്പടുത്തിയെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള ആലോചനയിലാണ്. ഇന്ന് 

മുതല്‍ അമ്പലവയല്‍ പഞ്ചായത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭ ഉള്‍പ്പടെ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ ഊര്‍ജിത നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ജില്ലയിലെ മുഴുവന്‍ മേഖലകളിലും പൊലീസിന് പുറമേ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും പരിശോധന കര്‍ശനമായി തുടരുകയാണ്. അതിനിടെ, ജില്ലയില്‍ നിലവില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. അതേസമയം, ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. 17.74 ആണ് നിലവില്‍ ടിപിആര്‍.