ദേശീയപാത അറുപത്തിയാറ് മരണക്കുഴികള്‍ നിറഞ്ഞ അപകടക്കെണി; യാത്രക്കാർക്ക് ദുരിതം

മരണക്കുഴികള്‍ നിറഞ്ഞ് അപകടക്കെണിയായി കാസര്‍കോട് ജില്ലയിലെ ദേശീയപാത അറുപത്തിയാറ്. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ മിക്കയിടത്തും പാത പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് അപകടങ്ങള്‍ പറ്റുന്നതും നിത്യസംഭവമാണ്. കുഴിയടക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും മഴകാരണം ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 

കാസര്‍കോട് ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത അറുപത്തിയാറിന്റെ ഭൂരിഭാഗവും ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നു കഴിഞ്ഞു. മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗത്തായിരുന്നു കഴിഞ്ഞ വര്‍ഷം കുഴികള്‍ കൂടുതലുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി കഥമാറി ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വരെ സ്ഥിതി സമാനമാണ്. കുഴിയില്‍ വീഴുന്നതില്‍ കൂടുതലും ഇരുചക്രവാഹനയാത്രക്കാരാണ്. കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാത്ത രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതല്‍. കഴിഞ്ഞ ദിവസം പിലിക്കോട് ഭാഗത്ത് കുഴിയില്‍ വീണ ബൈക്ക് മറിഞ്ഞാണ് ബാങ്കുദ്യോഗസ്ഥന്‍ മരിച്ചത്. അപകടങ്ങള്‍ പതിവായിട്ടും കുഴിയടക്കാനുള്ള നടപടികളില്‍ പുരോഗതിയില്ല.

നാട്ടുകാര്‍ സ്വന്തം നിലയ്ക്ക് കുഴികൾ അടക്കുന്നുണ്ടെങ്കിലും ദേശീയപാതയിലെ യാത്രാദുരിതത്തിന് ഇത് പരിഹാരമാകുന്നില്ല.ചരക്കു വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിനുള്ളിലെ മണ്ണിളകുന്നതാണ് കുഴികൾ രൂപപ്പെടുന്നതിന്റെ പ്രധാനകാരണമെന്നാണ് ബന്ധപ്പെട്ടവരുടെ ന്യായികരണം.

കുഴിയടക്കല്‍ ഉടന്‍ പൂര്‍ത്തിയക്കി ദേശീയപാതയെ സഞ്ചാരയോഗ്യമാക്കണമെന്നാണ് ഈ വഴിയിലൂടെ കടന്നുപോകുന്ന ഓരോ യാത്രക്കാരുടേയും അപേക്ഷ.