ശക്തമായ കടൽക്ഷോഭം; ഹാർബറിൽ നങ്കൂരമിട്ട ആറ് വള്ളങ്ങൾ തകർന്നു

ശക്തമായ കടൽക്ഷോഭത്തിൽ മലപ്പുറം താനൂർ ഹാർബറിൽ നങ്കൂരമിട്ട ഗ്ലാസ് ഫൈബർ വള്ളം അടക്കം ആറ് വള്ളങ്ങൾ തകർന്നു. എഞ്ചിനും മത്സ്യ ബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഒരു കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മത്സ്യതൊഴിലാളികളുടെ നിഗമനം. [

ചൊവ്വാഴ്ച്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലും ഇൻബോഡ് വള്ളമടക്കം ആറ് വള്ളങ്ങൾ പൂർണ്ണമായും തകർന്നു. മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാക്കി വെച്ച വലയും മറ്റു ഉപകരണങ്ങളും നഷ്ടപ്പെട്ടു.  ചെട്ടിപ്പടി സ്വദേശി ഇഞ്ചാം കടവത്ത് അബ്ദുൽ റസാഖിന്റെ ഉടമസ്ഥതയിലുള്ള ത്വയ്യിബ് ഇൻ ബോഡ് വള്ളം, ചെട്ടിപ്പടി ആലിങ്ങൽ ബീച്ച് ഹാജിയാരകത്ത് കോയ, താനൂർ ത്വാഹാ ബീച്ച് കുഞ്ഞിന്റെ പുരക്കൽ ഹംസക്കോയ, ചെട്ടിപ്പടി സ്വദേശി ആദന്റെ പുരക്കൽ ബാപ്പുട്ടി, പാപ്പിന്റെ പുരക്കൽ റസാഖ്, ആണ്ടി കടവത്ത് മുനീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളങ്ങളുമാണ് തകർന്നത്. 

മത്സ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ നങ്കൂരമിട്ട് നിർത്തിയതായിരുന്നു ഇവ. ശക്തമായ കാറ്റിൽ കരിങ്കൽ ഭിത്തിയിൽ ഇടിച്ചാണ് വള്ളങ്ങൾ തകർന്നത് എൻഞ്ചിനുകളും മറ്റു ഉപകരണങ്ങളും തകർന്നതോടെ നിസ്സഹായാവസ്ഥയിലാണ് തൊഴിലാളികൾ, ഭീമമായ നഷ്ടമാണ് ഒരോ തൊഴിലാളികൾക്കുമുണ്ടായത് .

മത്സ്യത്തൊഴിലാളികൾ ചേർന്ന് ക്രെയിൻ ഉപയോഗിച്ച് എറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വള്ളങ്ങളുടെ അവശിഷ്ടങ്ങളും മറ്റും കരയ്ക്കെത്തിച്ചത്. 

ഫിഷറീസ് ഉദ്യോഗസ്ഥരും രാഷ്ട്രിയ പാർട്ടി പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.