രക്ഷാപ്രവർത്തനത്തിനും മണല്‍വാരല്‍ തടയാനും വളളം റെഡി; കൈകോർത്ത് നാട്

ആലുവ തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും മണല്‍വാരല്‍ തടയാനും വള്ളമിറക്കി നാട്ടുകാര്‍. എന്‍ജിന്‍ ഘടിപ്പിച്ച വള്ളമുപയോഗിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ വേഗമെത്താന്‍ കഴിയുമെന്നതാണ് നേട്ടം.

അലങ്കരിച്ചിറക്കിയ ചെറിയൊരു ബോട്ട് ആര്‍ക്കും വലിയ കാര്യമായി തോന്നില്ല. പക്ഷേ ഇതില്ലാത്തതിന്റെ ദുരിതം ശരിക്കും അനുഭവിച്ചവരാണ് ആലുവ തുരുത്ത് നിവാസികള്‍. ആലുവ നഗരത്തോട് ചേര്‍ന്നു കിടക്കുന്നതാണെങ്കിലും പെരിയാര്‍ ചുറ്റിയൊഴുകുന്നു. 2018 ലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരു ചെറുവള്ളംപോലും കിട്ടാതെ നാട്ടുകാര്‍ കുടുങ്ങി. ഓരോ പ്രളയവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നത് കണക്കിലെടുത്താണ് വള്ളമുണ്ടാക്കാന്‍ തീരുമാനിച്ചത്. തുരുത്ത് ഈസ്റ്റ് വികസന സമിതിയുടെ നേതൃത്വത്തില്‍ പിരിവിട്ടെടുത്ത പണംകൊണ്ട് വള്ളമിറക്കി.

രക്ഷാപ്രവര്‍ത്തനത്തിനും, മണല്‍വാരല്‍ പ്രതിരോധത്തിനും, തുരത്ത് സംരക്ഷണത്തിനുമെല്ലാം വള്ളം ഉപയോഗപ്പെടുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.