മലപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മലപ്പുറം വള്ളിക്കുന്ന് ആനങ്ങാടിയിൽ കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ പതിനേഴ് വയസുകാരനായ മുസമ്മിലാണ് മരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ കടലിലെ പാറക്കെട്ടുകളുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ ദിവസം വൈകീട്ട് ആരംഭിച്ച തിരിച്ചിലിനൊടുവില്‍ ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് മൃതദേഹം കടലിലെ പാറക്കെട്ടുകളുള്ള ഭാഗത്ത് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.. 

കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം കടലില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള ശ്രമം നിര്‍ത്തിവെച്ചെങ്കിലും മത്സ്യത്തൊഴിലാളികളും ട്രോമാകെയര്‍ വളണ്ടിയര്‍മാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തനായത്. പികെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥലം സന്ദർശിച്ചു. കുട്ടിയെ കാണാതായതറിഞ്ഞ് വലിയ ജനകൂട്ടമാണ് ആനങ്ങാടി കടലോരത്ത് എത്തിയത്.