പൊന്തൻപുഴയിൽ സംയുക്ത സർവ്വേ പുനരാരംഭിച്ചു

പൊന്തൻപുഴ വനാതിർത്തിയിലുള്ള കൈവശകർഷകരുടെ ഭൂമി വനപരിധിക്ക് ഉള്ളിലാണോ എന്ന് കണ്ടെത്തുന്നതിനുള്ള സംയുക്ത സർവ്വേ പുനരാരംഭിച്ചു. കോഴിക്കോട്ട നിന്ന് വനം വകുപ്പിൻ്റെ മിനി സർവേ ടീം എത്താൻ വൈകിയതിനാൽ നേരത്തേ തുടങ്ങിയ സർവേ പാതി വഴിയിൽ മുടങ്ങുകയായിരുന്നു.  

12 പേർ അടങ്ങിയ സർവ്വേ ടീമാണ് ഇപ്പോൾ അളവുകൾ ആരംഭിച്ചിട്ടുള്ളത്. മിനി സർവേ സൂപ്രണ്ട് ടി.പി.സുദർശൻ,. ഫസ്റ്റ് ഗ്രേഡ്സർവേയർ ബാലചന്ദ്രബാബു എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ജണ്ടകളും കണ്ണാടിക്കല്ലുകളും തെളിച്ച് കൊടുക്കുന്നതിൽ നാട്ടുകാരുടെ സഹകരണവും ഉണ്ട്. റാന്നി ഡിവിഷണൽ സർവയർ മനോജ് മോൻ ,മല്ലപ്പള്ളി താലൂക്ക് സർവെയർ ജിയാസ് എന്നിവരും ടീമിനൊപ്പം ഉണ്ട്. കഴിഞ്ഞ ജനുവരി മുപ്പതിനകം റിപ്പോർട്ട് നൽകാൻ സർക്കാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികൾ തുടങ്ങിയത്.

റവന്യൂ വകുപ്പിന്റെ നടപടികൾ കഴിഞ്ഞിട്ടും വനംവകുപ്പ് സർവേയുടെ കാര്യത്തിൽ അനാസ്ഥ കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ റാന്നി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ കഴിഞ്ഞ ദിവസം സമരം തുടങ്ങിയിരുന്നു. വനത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് കർഷകരുടെ ഭൂമിക്ക് പട്ടയം നേടുകയാണ് ലക്ഷ്യമെന്ന് പൊന്തൻപുഴ സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി അറിയിച്ചു. 1958 ന് ശേഷമുള്ള കൈയ്യേറ്റങ്ങളെ സമരസമിതി പിൻതുണയ്ക്കില്ല. സർവേ പൂർത്തിയാകും വരെ സമര പരിപാടികൾ തുടരാനാണ് നാട്ടുകാരുടെ തീരുമാനം.