kozhikdoe-port

വിദേശകപ്പലുകള്‍   ബേപ്പൂര്‍തുറമുഖത്ത് അടുത്തിട്ട്  വര്‍ഷങ്ങളാകുന്നു.   വാര്‍ഫിന്റെ നീളംകുറവും ആഴമില്ലായ്മയും കാരണം തൊട്ടടുത്ത തുറമുഖങ്ങളായ മംഗലാപുരത്തും  കൊച്ചിയിലുമാണ്   കപ്പലുകള്‍ നങ്കൂരമിടുന്നത്.  

ഒരു ലക്ഷംടണ്‍ ചരക്കുനീക്കം,15000 യാത്രക്കാര്‍ ബേപ്പൂര്‍ തുറമുഖത്തിന്റെ പ്രതിവര്‍ഷ വരുമാനസ്രോതസ്സ് ഇത്രയുമാണ്. പക്ഷെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബേപ്പൂരില്‍ നിന്നുള്ള ചരക്കുനീക്കത്തിന്റെ ഗ്രാഫ് താഴോട്ടാണ്. നേരത്തെ ഗുജറാത്തില്‍ നിന്നും മുംബൈയില്‍ നിന്നും ചരക്കെത്തിയിരുന്നു.വിദേശകപ്പലുകളും ബേപ്പൂരില്‍ നങ്കൂരമിടാറുണ്ടായിരുന്നു.ഇപ്പോള്‍ ലക്ഷ്വദ്വീപിലേക്കുള്ള ചരക്കുകള്‍ മാത്രമാണ് ബേപ്പൂരില്‍ നിന്നും കയറ്റുന്നത്.യാത്രകപ്പലുകളുെട വരവും പകുതിയായി കുറഞ്ഞു,ലക്ഷ്വദീപില്‍നിന്നുള്ള മൂന്ന് വെസ്സലുകളും രണ്ട് വലിയ കപ്പലുകളും കൊച്ചിയിലേക്കും മംഗലാപുരത്തേക്കും റൂട്ട്മാറ്റി. 

തുറമുഖത്തിന്റെ ആഴംകുറഞ്ഞതാണ് കപ്പല്‍ വരവ് കുറയാനുള്ള ഒരുകാരണം.വാര്‍ഫിന്റെ നീളംകുറവ്മൂലമുള്ള  സ്ഥലപരിമിതിയും മറ്റൊരുകാരണമാണ്.കണ്ടെയ്നര്‍ കപ്പലുകള്‍ വരാന്‍ തുടങ്ങിയതോടെ തുറമുഖത്ത് കപ്പലടുപ്പിയ്ക്കാന്‍ ഇടംതികയാതായി.യാത്രാകപ്പലുകളെത്തുമ്പോള്‍ ചരക്ക്കപ്പലുകള്‍ കടലിലേക്ക് മാറ്റിയിടണം, ആഴംകൂട്ടിയാല്‍ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്തേക്ക് വരും,വാര്‍ഫിന്റെ നീളംകൂട്ടിയാല്‍ സ്ഥലപരിമിതി മൂലംവരാതായ യാത്രകപ്പലുകളും തിരിച്ചെത്തും,ബേപ്പൂരിന്റെ പൈതൃകപെരുമ തിരിച്ചുപിടിയ്ക്കാന്‍ ഈ രണ്ടുകാര്യങ്ങളാണ് അടിയന്തിരമായി ചെയ്യേണ്ടത്