താമരശേരി ചുരത്തിൽ അനധികൃതമായി നിർമ്മിച്ച കെട്ടിട‌ം പൊളിച്ചുമാറ്റുന്നു

താമരശേരി ചുരത്തിന്റെ രണ്ടാം വളവിൽ അനധികൃതമായി നിർമിച്ച നാലുനില കെട്ടിടം പൊളിച്ചുമാറ്റാൻ കോഴിക്കോട് ജില്ല ഭരണകൂടം നീക്കം തുടങ്ങി. കനത്ത മഴയിൽ കെട്ടിടവും അതിനോട് ചേർന്ന ഭാഗത്തെ റോഡും വിണ്ടുകീറിയതിനെ തുടർന്നാണ് നടപടി.

പുതുപ്പാടി പഞ്ചായത്തിൽ നിന്നും വീട് നിർമിക്കാനെടുത്ത അനുമതിയുടെ മറവിൽ നിർമിച്ച നാലു നില കെട്ടിടമാണ് മഴയിൽ വീണു കീറിയത്. ഇതിനോട് ചേർന്ന ചുരം റോഡും ഇടിഞ്ഞുതാഴ്ന്നു.  ഗതാഗതം തടസപെടുകയും ചെയ്തു. തുടർന്നാണ് ദുരന്ത നിവാരണ നിയമപ്രകാരം കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്.ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. എൻ.ഐ.ടിയിലെ വിദഗ്ധരുടെ ഉപദേശമനുസരിച്ചാണ് പൊളിക്കൽ നടപടി തീരുമാനിക്കുക. ആവശ്യമെങ്കിൽ മിലിറ്ററി എൻജിനിയറിങ് വിഭാഗത്തിന്റെ സഹായവും തേടും. മുൻകരുതലായി കെട്ടിടത്തിന്റെ സമീപത്തെ എട്ടുവീടുകൾ ഒഴിപ്പിച്ചിട്ടുണ്ട്