അടിസ്ഥാന സൗകര്യങ്ങളില്ല; വില്ലേജ് ഓഫിസിലെ രേഖകള്‍ ചിതലരിച്ചു

അലമാരകളും സുരക്ഷിതമായ കെട്ടിടവുമില്ലാത്തതിനാല്‍ കണ്ണൂര്‍ ചെങ്ങളായി വില്ലേജ് ഓഫിസിലെ രേഖകള്‍ ചിതലരിച്ചു. തകര്‍ന്നുവീഴാറായ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 

മുഖ്യമന്ത്രി പറഞ്ഞതുപോലെയാണെങ്കില്‍ ഓരോ ജീവിതങ്ങളുമാണ് ഇവിടെ ചിതലരിച്ച് ഇരിക്കുന്നത്. ഈ ജീവിതങ്ങള്‍ സുരക്ഷിതമായ അലമാരയിലേക്ക് മാറ്റിവയ്ക്കാന്‍  ഇടിഞ്ഞുവീഴാറായ മൂന്ന് മുറി കെട്ടിടത്തില്‍ സ്ഥലമില്ല. ഓഫിസിനകത്ത് ജോലി ചെയ്യുന്ന ജീവനക്കാരുടെ ജീവനും അപകടത്തിലാണ്. സിമന്റുപാളികള്‍ ഏത് നിമിഷവും തലയിലേക്ക് അടര്‍ന്നു വീഴാം. മഴക്കാലത്ത് ചുമരില്‍ത്തൊട്ടാല്‍ വൈദ്യുതിയാഘാതമേല്‍ക്കും. 

അടച്ചുറപ്പുള്ള ജനലുകളും കതകുമില്ല. ഉദ്യാഗോസ്ഥര്‍ പോയി കഴിഞ്ഞാല്‍ പൂച്ചയടക്കമുള്ള ജീവികള്‍ ഓഫിസിനകത്ത് കയറിക്കൂടും. വിവധയാവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കാത്തിരിക്കാനും സൗകര്യമില്ല. നികുതിയിനത്തില്‍ വന്‍വരുമാനം സര്‍ക്കാരിന് നേടിക്കൊടുക്കുന്ന ഓഫിസ് കൂടിയാണിത്. നാട്ടുകാര്‍ പലവട്ടം നിവേദനം നല്‍കിയിട്ടും പുതിയ കെട്ടിടം നിര്‍മിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.