പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബിജെപി കൗൺസിലർക്കെതിരെ നഗരസഭാ സെക്രട്ടറിയുടെ ആരോപണം. നഗരത്തിലെ സ്വകാര്യ ക്ളബിന് ഭക്ഷണശാല പ്രവർത്തിപ്പിക്കാൻ അനധികൃത അനുമതിക്ക് ശുപാർശ ചെയ്തെന്നാണ് ആക്ഷേപം. ആരോപണവിധേയനായ കൗൺസിലർ ഇത് നിഷേധിച്ചെങ്കിലും ഭരണകക്ഷിയായ ബിജെപിക്ക് സംഭവം തിരിച്ചടിയായി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മുതിർന്ന കൗൺസിലർ എൻ.ശിവരാജനെതിരെയാണ് ആരോപണം ഉയർന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരാക്ഷേപപത്രം ഇല്ലാതെ നഗരത്തിലെ ടൗൺ സ്്ക്വയർ ക്ലബിൽ ഭക്ഷണശാല തുടങ്ങാൻ കൗൺസിലർ സമ്മർദം ചെലുത്തിയെന്നാണ് നഗരസഭാസെക്രട്ടറി രഘുരാമൻ കൗൺസിൽ യോഗത്തെ അറിയിച്ചത്. കൗൺസിലറുടെ വാക്ക് പ്രകാരം ഭക്ഷണശാലയ്ക്ക് സെക്രട്ടറി അനുമതി നൽകുകയും ചെയ്തു. സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കൗൺസിലർമാർ വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തി.
സംഭവത്തിൽ തർക്കവും വിവാദവും ഒഴിവാക്കുന്നതിന് ഭക്ഷണശാലയുടെ അനുമതി റദ്ദാക്കുന്നതായി നഗരസഭാ ചെയർപഴ്സൻ യോഗത്തെ അറിയിച്ചു. സമ്മർദം ചെലുത്തുകയോ നിയമവിരുദ്ധമായി ഇടപെടുകയോ ചെയ്തിട്ടില്ലെന്ന് എൻ.ശിവരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.
നഗരസഭാ ഭരണകക്ഷിയായ ബിജെപിക്കും നാണക്കേടുണ്ടാക്കുന്നതാണ് ഇൗ സംഭവം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് ഭക്ഷണശാലയുടെ പ്രവർത്തനാനുമതി തേടിയതെന്ന് ടൗൺ സ്്ക്വയർ ക്ളബ് ഭാരവാഹികളും സമ്മതിക്കുന്നു.