പ്രവർത്തനം തുടങ്ങി അഞ്ച്്വർഷം കഴിഞ്ഞിട്ടും പ്രാഥമിക സൗകര്യങ്ങളില്ലാതെ കണ്ണൂർ പയ്യന്നൂരിലെ പാസ്പോർട്ട് സേവാകേന്ദ്രം. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന അപേക്ഷകർക്ക് ഇരിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ സേവാകേന്ദ്രത്തിൽ സൗകര്യമില്ല.
പാസ്പോർട്ട് സേവാകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ ഊഴം കാത്തുനിൽക്കുകയാണ് ഇവരെല്ലാം. കണ്ണൂർ, കാസർക്കോട് ജില്ലകളിൽനിന്ന് നൂറ് കണക്കിന് അപേക്ഷകരാണ് ദിവസവും പയ്യന്നൂരിലെത്തുന്നത്. കൈക്കുഞ്ഞുങ്ങളുമടക്കമുള്ള സ്ത്രീകളും, പുരുഷന്മാരും, പ്രായമായവരും ടോക്കൺ വിളിക്കുന്നതുവരെ കാത്തുനിൽക്കണം. വെയിലിൽനിന്നും, മഴയിൽനിന്നും രക്ഷനേടാൻ അടുത്തുള്ള മരത്തണലും സമീപത്തുള്ള ചായക്കടക്കാർ ഒരുക്കിയ താൽക്കാലിക ഇരിപ്പിടങ്ങളുമാണ് ആശ്രയം. ശുചിമുറികളോ കുടിവെള്ള സൗകര്യങ്ങളോ പുറത്തില്ല.
അപേക്ഷകർക്ക് മുൻകൂട്ടി തീയതിയും സമയവും നൽകുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എങ്കിലും കാസർകോട് ജില്ലയിൽനിന്ന് ഉൾപ്പടെ ദൂരെ സ്ഥലങ്ങളിൽനിന്നുള്ളവർ അനുവദിച്ച സമയത്തിന് മുൻപെ എത്താറുണ്ട്. ഇവരാണ് പ്രാഥമിക സൗകര്യങ്ങളില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്.