ബേപ്പരിനടുത്ത് കപ്പലിടിച്ച് ബോട്ട് മുങ്ങിയ സംഭവത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രിൻസ്, ബോട്ടുടമ നാഗർകോവിൽ സ്വദേശി ആന്റോ എന്നിവരാണ് മരിച്ചത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അപകടം നടന്ന് 36 മണിക്കൂറിന് ശേഷവും തീരസംരക്ഷണ സേന കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പകുതി മുങ്ങിയ ബോട്ടിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ് പ്രിൻസ് , ആന്റോ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചിയിൽ നിന്നുള്ള നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധർ എന്നിയാണ് മൃതദേഹം പുറത്തെടുത്തത്. ബേപ്പൂരിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് CG 404 കൊച്ചിയിൽ നിന്നുള്ള ആര്യമാൻ എന്നീ കപ്പലുകൾ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തെക്കുറിച്ച് മർക്കന്റെൻ മറൈൻ ഡിപ്പാർട്ട്മെന്റ് അന്വേഷിക്കും. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം രക്ഷപ്പെട്ടവരുടെ മൊഴി എടുക്കും.
ഇന്നലെ രാത്രിയോടെയാണ് രക്ഷപ്പെട്ട രണ്ടു പേരെ ' ബേപ്പൂർ തുറമുഖത്ത് എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ നാട്ടിലെത്തിക്കും.കാണാതായവർക്ക് വേണ്ടി രാവിലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു'. കന്യാകുമാരിയിലെ ചിന്ന തുറയിൽ നിന്ന് പുറപ്പെട്ട ഇമ്മാനുവൽ എന്ന ബോട്ടാണ് ബുധനാഴ്ച രാത്രി എട്ട് മണിയോടെ അപകടത്തിൽ പെട്ടത്.