കാസർകോട് തേജസ്വിനിപ്പുഴയിൽ ആവേശത്തിരയിളക്കി ഉത്തര മലബാർ ജലോൽസവം. മുപ്പത്തിയെട്ട് ടീമുകൾ മാറ്റുരച്ച വാശിയേറിയ മൽസരത്തിൽ വയൽക്കര വേങ്ങാട് ചുരുളൻ മഹാത്മ ഗാന്ധി ട്രോഫി സ്വന്തമാക്കി.
ഇരുപത്തിയഞ്ച് തുഴച്ചിൽക്കാരുടെ കരുത്തിലാണ് വയൽക്കര വേങ്ങാട് ചുരുളൻ ഉത്തരമലബാറിന്റെ ജലരാജപ്പട്ടം സ്വന്തമാക്കിയത്. വയൽക്കര മയിച്ചയെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയായിരുന്നു വേങ്ങാടിന്റെ കുതിപ്പ്.
കണ്ണൂർ, കാസർകോട് ജില്ലകളുടെ ആവേശമായ ജലമേളയിൽ ചുരുളൻ വള്ളങ്ങളാണ് മാറ്റുരച്ചത്. മൂന്ന് വിഭാഗങ്ങളിലായിരുന്നു മൽസരം. ഇരുപത്തിയഞ്ച്, പതിനഞ്ച് എന്നിങ്ങനെ തുഴച്ചിൽക്കാരുടെ എണ്ണത്തിനനുസരിച്ച് രണ്ട് വിഭാഗങ്ങളായി പുഷന്മാരുടെ പോരാട്ടം. പതിനഞ്ച് പേര്‍ തുഴയുന്ന മല്‍സരത്തില്‍ എകെജി മയിച്ച ഒന്നാമതായി ഫിനീഷ് ചെയ്തു. ഒൻപത് ടീമുകളാണ് വനിത വിഭാഗത്തില്‍ മാറ്റുരച്ചത്.
വടക്കേ മലബാറിന്റെ പെണ്‍കരുത്തില്‍ എകെജി മയിച്ചയെ തുഴപ്പാടുകൾക്ക് പിന്നിലാക്കി കാവുംചിറ കൃഷ്ണപിള്ള ചുരുളന്‍ ഒന്നാമതായി ഒന്നാമതെത്തി. കാര്യങ്കോട് തേജസ്വിനിപ്പുഴയുടെ ഇരുകരകളിലും വളളംകളി കാണാന്‍ ആയിരങ്ങളാണ് തിങ്ങിനിറഞ്ഞത്. തുഴച്ചില്‍ക്കാര്‍ക്ക് പ്രോല്‍സാഹനവുമായി ചെറുവള്ളങ്ങളിലും, ബോട്ടുകളും നിറഞ്ഞ ജനക്കുട്ടം ആവേശക്കാഴ്ചയായി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ജലമേള ഉദ്ഘാടനം ചെയ്തു.