മൽസ്യബന്ധനത്തിന് പുത്തൻരീതി പരിചയപ്പെടുത്താൻ ആഘോഷപൂർവ്വം കൊണ്ടുവന്ന സോളർ ബോട്ട് കുമ്പളം കായലിൽ പാഴായി നശിക്കുന്നു. മൂന്നുവർഷമായി കായലിൽ, പായൽ പിടിച്ച് കിടക്കുന്ന ഇങ്ങനെയൊരു ബോട്ടിനെക്കുറിച്ച് പഞ്ചായത്തിന് പോലും അറിവില്ല. ഇത് രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടാണെന്നാണ് നാട്ടുകാരുടെ ധാരണ.
കുമ്പളം കായലിൽ ഈ ബോട്ട് , പായൽ പിടിച്ച് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നു കഴിഞ്ഞു. ബോട്ട് എന്തിനാണ് ഇവിടെ എത്തിച്ചത് എന്നതിനെക്കുറിച്ച് പഞ്ചായത്തിനോ നാട്ടുകാർക്കോ ധാരണയില്ല. വഞ്ചിമറിഞ്ഞ് തൊഴിലാളികൾ അപകടത്തിലാകുന്നത് പതിവായതോടെ അവർക്ക് ആധുനിക ബോട്ട് ഉപയോഗം പരിചയപ്പെടുത്താനായിരുന്നു ഈ ബോട്ട് നീറ്റിലിറക്കിയത്. മന്ത്രി കെ.ബാബുവാണ് ഉദ്ഘാടനം നടത്തിയത്.
എന്നാൽ അപടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താനാണ് ബോട്ട് ഇറക്കിയതെന്ന് നാട്ടുകാർ പറയുന്നു.
എഞ്ചിൻ ഊരിമാറ്റിയ നിലയിലാണ് ഈ ബോട്ടിന്റെ കിടപ്പ്. ലക്ഷങ്ങൾ വിലയുള്ള സർക്കാർ മുതൽ കായലിൽ മുങ്ങിത്താഴുമ്പോഴും പരസ്പരം പഴിചാരി തലയൂരാനാണ് ബന്ധപ്പെട്ടവരുടെ ശ്രമം.