കാസര്‍കോട് കാഞ്ഞങ്ങാട് നഗരത്തിൽ അപകടക്കെണിയായി കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മറുകൾ. ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ കാരിയർ ഉപയോഗിച്ച് കൃത്യമായി മൂടിവയ്ക്കാത്തതാണ് സുരക്ഷാഭീഷണി ഉയർത്തുന്നത്. മിക്ക ട്രാൻസ്ഫോർമറുകളുടേയും സംരക്ഷണവേലികള്‍ തകർന്നു.
കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് സെക്ഷൻ ഓഫീസിന് കീഴിലുള്ള ട്രാൻസ്ഫോർമറുകളാണ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെത്തുടർന്ന് അപകടക്കെണിയായി മാറിയത്. ട്രാൻഫോർമറിലെ ഫ്യൂസ്, കാരിയറുകൾ ഉപയോഗിച്ച് കൃത്യമായി മൂടിവയ്ക്കണമെന്നാണ് നിബന്ധന. എന്നാൽ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാതയോരത്തെ ട്രാൻസ്ഫോർമറുകൾക്ക് ഈ ചട്ടമൊന്നും ബാധകമല്ല. കാഞ്ഞങ്ങാട് നഗരത്തിലും, പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ട്രാൻഫോർമറുകളുടേയും അവസ്ഥ സമാനമാണ്. അബധത്തിൽ ആരെങ്കിലും ഒന്ന് തൊട്ടാൽ അപകടം ഉറപ്പ്. അശാസ്ത്രീയമായ ഫിറ്റിങും, അമിതമായ ചൂടുമാണ് ഫ്യൂസ് കാരിയറുകളെ നശിപ്പിക്കുന്നത്. പൊട്ടിപ്പോകുന്ന കാരിയറുകൾ മാറ്റി സ്ഥാപിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
ഇതുകൂടാതെ ട്രാൻസ്ഫോർമറുകളൾക്ക് ചുറ്റുമുള്ള സംരക്ഷണവേലിയുടെ അറ്റകുറ്റപണികളിലും അധികൃതരുടെ അശ്രദ്ധ തെളിഞ്ഞുകാണാം. ചില സ്ഥലങ്ങളിൽ ട്രാൻസ്ഫോർമുകൾ പൂർണമായും കാടുമൂടിക്കഴിഞ്ഞു. അപകട മുന്നറിയിപ്പ് ബോര്‍ഡുകളും തേഞ്ഞുമാഞ്ഞ് പോയി.