കോഴിക്കോട് റയിൽവേ സ്റ്റേഷൻ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ കരാർ നേടുന്ന കമ്പനികളെ തടയുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. റയിൽവേയുടെ ഭൂമി വിട്ടുനൽകുന്നതിനെതിരെയുള്ള തൊഴിലാളി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം.
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി സ്വാകാര്യ കമ്പനികൾക്ക് വിട്ടുനൽകി സ്റ്റേഷൻ വികസനത്തിന് പണം കണ്ടെത്തുന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ കോഴിക്കോട് റയിൽവേ സ്്റ്റേഷനും ഉൾപ്പെട്ടിട്ടുണ്ട്. 4.29 ഏക്കർ സ്ഥലം നാൽപത് കൊല്ലത്തേക്ക് പാട്ടത്തിന് നൽകാനുള്ള കരാർ അന്തിമഘട്ടത്തിലാണ്. ഇതിനിടെയാണ് തൊഴിലാളി സമരം ശക്തമാകുന്നത്. പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചുള്ള മനുഷ്യമതിലടക്കമുള്ള സമരങ്ങളുമായാണ് തൊഴിലാളി സംഘടനകൾ രംഗത്തുള്ളത്. ഭൂമി ഏറ്റെടുക്കാൻ വരുന്നവരെ തടയുമെന്ന് സമരം ഉദ്ഘാടനം ചെയ്ത എളമരം കരീം പറഞ്ഞു.
തുടക്കം മുതൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിദേശ കമ്പനികൾ പദ്ധതിയിൽ നിന്നും നേരത്തെ പിൻവാങ്ങിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാത്രമാണ് നിലവിൽ ടെണ്ടറിൽ പങ്കെടുത്തിട്ടുള്ളത്.