35 വർഷമായി കെ.എസ്.ആർ.ടി.സി സി.െഎ.ടി.യു യൂണിയനെ നയിച്ച മുൻ എം.എൽ.എ കെ.കെ ദിവാകരൻ പുറത്ത്. പിണറായി വിജയൻ കെ.എസ്.ആർ.ടി.സിയിൽ പിടിമുറുക്കിയതിനെത്തുടർന്നാണ് വർക്കിങ് പ്രസിഡന്റും വി.എസ് പക്ഷക്കാരനുമായ ദിവാകരനെ എംപ്ലോയീസ് അസോസിയേഷന്റ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയത്. വർക്കിങ് പ്രസിഡന്റ് പദവിയും വേണ്ടെന്ന് വച്ചു.
ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തനപരിചയമായിരുന്നു കെ.കെ ദിവാകരനെ കെ.എസ്.ആർ.ടി.സി യൂണിയന്റ തലപ്പത്ത് നിലനിർത്തിയിരുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആർ.ടി.സിയുടെ കാര്യങ്ങളിൽ നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ വി.എസ് പക്ഷക്കാരനായ ദിവാകരനെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. പുനരുദ്ധാരണനടപടിയുടെ ഭാഗമായി അടുത്തിടെ മാനേജ്മെന്റ് എടുത്ത തീരുമാനങ്ങളെല്ലാം കടുത്ത തൊഴിലാളി വിരുദ്ധമാണന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതിരെ അസോസിയേഷന്‍ ശക്തമായി പ്രതികരിച്ചില്ലെന്നാണ് പരാതി. പല ജീവനക്കാരും യൂണിയൻ വിട്ടു. ഈ വിമർശനങ്ങൾ മറയാക്കിയാണ് സി.െഎ.ടി.യു ദേശീയ സെക്രട്ടറി കൂടിയായ കെ.െക ദിവാകരനെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനസമ്മേളനം ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയത്. വർക്കിങ് പ്രസിഡന്റ് സ്ഥാനം ഇനി വേണ്ടെന്നും സി.പി.എം തീരുമാനിച്ചു. പ്രസിഡന്റായി വൈക്കം വിശ്വനും ജനറൽ സെക്രട്ടറിയായി എസ്. ഹരികൃഷ്ണനും തുടരും. സംസ്ഥാന സമ്മേളനം സി.െഎ.ടി.യു അഖിലേന്ത്യാ നേതാക്കളാണ് സാധാരണയായി ഉദ്ഘാടനം ചെയ്യുന്നതെങ്കിൽ ഇത്തവണ പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ. 1982ൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ദിവാകരൻ 2008 മുതൽ വർക്കിങ് പ്രസിഡന്റായിരുന്നു. കണ്ടക്ടറായി ജോലിയിൽ കയറിയ ദിവാകരൻ 2005ലാണ് വിരമിക്കുന്നത്.