കൊച്ചിയിൽ നിർധന കുടുംബത്തിന്റെ വീട്ടിലേക്കുള്ള വഴി അടച്ചുകെട്ടാൻ ഒത്താശ ചെയ്ത് സിഐടിയു പ്രദേശിക നേതൃത്വം. പുറമ്പോക്കിൽ തന്നെ കഴിയുന്ന അയൽവാസിക്ക്് വേണ്ടിയാണ് തൊഴിലാളി സംഘടന കൈക്കരുത്ത് കാട്ടിയത്. പരാതി നൽകിയാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് സിപിഎം പ്രദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.
പനമ്പള്ളി നഗർ മഹാത്മ കോളനിയിലെ ഒന്നര സെന്റ് പുറമ്പോക്കിലാണ് ലില്ലിയും കുടുംബവും താമസിക്കുന്നത്. ഇതിലേ തന്നെയായിരുന്നു ആകെയുണ്ടായിരുന്ന നടവഴിയും. പുറമ്പോക്കിൽ തന്നെയുള്ള അയൽവാസിയുമായി വഴിയെച്ചൊല്ലി എട്ടുവർഷത്തോളമായി തർക്കമുണ്ട്. ഇതിന്റെ പേരിൽ ചില കേസുകളും നിലനിൽക്കുകയാണ്. ഇങ്ങനെ തുടരുമ്പോഴാണ് സിഐടിയു പിന്തുണയോടെ അയൽവാസി നിയമം കൈയ്യിലെടുക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന്റെ അവധി ദിനം നോക്കി നടവഴി മതിൽ കെട്ടിയടച്ചു.
ഈ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നഗരസഭ നിർദേശിച്ചു. പക്ഷെ നടപടിയില്ല. സിഐടിയുക്കാരുടെ ഗുണ്ടായിസത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് അടക്കം പരാതി നൽകി. എന്നാൽ വിഷയത്തിൽ ഇടപെട്ട സിപിഎം നേതാവ് ഭീഷണിപെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
മറ്റൊരു അയൽക്കാരൻ തൽക്കാലത്തേക്ക് മതിൽ പൊളിച്ചു നൽകിയതുകൊണ്ടാണ് ഈ കുടുംബം ഇപ്പോൾ പുറംലോകവുമായി ബന്ധപെടുന്നത്.