അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന സ്കൂളിൽ കുടിവെളളം കൂടി ഇല്ലാതായതോടെ അധ്യയനം പ്രതിസന്ധിയിലായി. തോട്ടംതൊഴിലാളികളുടെ മക്കൾ പഠിക്കുന്ന പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കൽ സ്കൂളിനെക്കുറിച്ചാണ് പരാതി. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിലാണ്.
സ്കൂളിൽ ഒരാഴ്ചയായി കുടിവെളളമില്ല. ഉച്ചക്കഞ്ഞിപോലും മുടങ്ങുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂര. ഷീറ്റുകളിൽ ചിലതു താഴെവീണു. അഞ്ചു മുതൽ പ്ളസ്ടുവരെയായി 325 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ശുചിമുറികൾ പേരിനു മാത്രമാണ്. ഇങ്ങനെ പരാതികളുടെ കൂമ്പാരം മാനേജ്്മെന്റിന് മുന്നിൽ സമർപ്പിച്ചിട്ടും യാതൊരു ഫലവുമില്ല.
വിദ്യാഭ്യാസനിയമപ്രകാരം സ്കൂൾ നടത്താൻ മാനേജ്മെന്റിന് താൽപര്യമില്ലെങ്കിൽ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ഒന്നാകെ ആവശ്യപ്പെടുന്നത്.
പരാതികൾക്ക് പരിഹാരം തേടി കഴിഞ്ഞമാസം യോഗം വിളിച്ചെങ്കിലും സ്കൂൾ മാനേജർ പങ്കെടുത്തില്ലെന്ന് നെന്മാറ എം.എൽ.എ. കെ ബാബു പറഞ്ഞു. വിഷയം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉചിതമായ നടപടി ഉണ്ടാകുമെന്നും എംഎൽഎ അറിയിച്ചു.