തകർന്ന റോഡ് നന്നാക്കാത്തതിനെത്തുടർന്ന് വയനാട് പനമരം പാപ്ലശേരി- ബത്തേരി റൂട്ടിൽബസുകൾ സർവീസ് നിർത്തി. പത്തുവർഷം മുമ്പ് നിർമിച്ച റോഡിൽ പിന്നീട് അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ല.
പത്തുവർഷം മുമ്പ് പൊതുമരാമത്ത വകുപ്പ് ഏറ്റെടുത്ത് ടാർ ചെയ്ത റോഡാണ്. പലയിടത്തും കാൽനടയാത്രക്കാർക്കുപോലും നടക്കാനാവാത്തവിധം പൊട്ടിപ്പൊളിഞ്ഞു. റോഡ് നിർമിച്ചതിനുശേഷം അറ്റകുറ്റപണികളൊന്നും നടന്നിട്ടുമില്ല. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു. കുഴികളിൽ പാറപ്പൊടിയിടുമെന്ന് നേരത്തെ അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടിയായില്ല. റോഡിന് വീതിയില്ലെന്ന പരാതിയും നേരത്തെയുണ്ട്.
പൊളിഞ്ഞ റോഡിലൂടെ ഒാടി ബസുകൾക്കും കേടുപാടുകൾ വന്നു. തുടർന്നാണ് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. വനമേഖലയോട് ചേർന്നുള്ള പ്രദേശം കൂടിയാണിത്. ബത്തേരിയിലെത്താനുളള മാർഗവും ഈ റോഡാണ്. ബസ് സർവീസ് കൂടി ഇല്ലാതാതോടെ നാട്ടുകാർ ദുരിതത്തിലായി