കർക്കിടകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര മലബാർ. പോയ് മറഞ്ഞ ഒരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായുള്ള നിറപുത്തരി ചടങ്ങുകളോടെയാണ് ക്ഷേത്രങ്ങളും വീടുകളും മറ്റൊരു പുതുവർഷത്തിനായി ഒരുങ്ങുന്നത്.
കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് പൊന്നിൻ ചിങ്ങത്തിന്റെ സമൃദ്ധിയിലേക്കുള്ള കർഷകന്റെ കാൽവയ്പ്പിന് തുടക്കം കുറിക്കലാണ് നിറപുത്തരി എന്ന ചടങ്ങ്. പുതിയൊരു കാർഷിക വർഷത്തിലേക്കുള്ള ചുവടുവയ്പ്പ് ഐശ്വര്യ പൂർണമാകാനുള്ള പ്രാർത്ഥന.
കൃഷിയിടത്തിൽ നിന്ന് ആദ്യമായി കൊയ്തെടുക്കുന്ന നെൽക്കതിരുകൾ ക്ഷേത്രത്തിൽ എത്തിക്കുന്നു. ശ്രീകോവിലിൽ പൂജിച്ച നെൽക്കതിരിന്റെ ഒരുഭാഗം ഭക്തർ വീടുകളിൽ സൂക്ഷിക്കും. നെറോലം എന്ന പേരിലാണ് ഈ കതിർക്കുലകൾ ഉത്തര മലബാറിൽ അറിയപ്പെടുന്നത്.
കതിർക്കുലകൾക്കൊപ്പം പലവിധ ഔഷധ സസ്യങ്ങളുടെ ഇലകളും ചേർത്താണ് നെറോലം ഒരുക്കുന്നത്. സമൃദ്ധിയുടെ പ്രതീകമായി ഈ നെൽക്കതിരുകളെ കണക്കാക്കുന്നു . കർക്കിടകത്തിന്റെ ദോഷങ്ങളകറ്റാൻ വീടുകളിൽ എത്തിയ അടിവേടൻ എന്ന കുട്ടി തെയ്യത്തിന്റെ ദേശസഞ്ചാരവും അവസാനഘട്ടത്തിലാണ്. സമുദ്ര സ്നാനത്തോടെയാണ് അടിവേടൻ ദേശസഞ്ചാരം പൂർത്തിയാക്കുന്നത്. കടലിൽ കുളിക്കുന്നതോടെ നാട്ടിൽ നിന്നേറ്റെടുത്ത കർക്കിടക ദോഷങ്ങൾ തെയ്യക്കോല മണിഞ്ഞ കുട്ടിയെ വിട്ടകലും എന്നാണ് വിശ്വാസം. എല്ലാ ദോഷങ്ങളേയും പടിക്ക് പുറത്താക്കി ഐശ്വര്യ സമ്പന്നമായ ചിങ്ങപ്പുലരിക്കായുള്ള കാത്തിരിപ്പാണ് ഇനി.