വേതനകുടിശിക ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ വീണ്ടും സമരരംഗത്ത്. നേരത്തെയുണ്ടാക്കിയ ഒത്തുതീർപ്പുധാരണകൾ പലതും മാനേജ്മെൻറ് ലംഘിച്ചെന്നാണ് തൊളിലാളിസംഘടനകളുടെ ആക്ഷേപം.
വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ നേരത്തെയും സമരങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ മാസം ഇരുപതിന് ലേബർ ഒാഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. വേതന കുടിശ്ശിക ഉടൻ നൽകും, ഗ്രാറ്റുവിറ്റി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കും, പുതപ്പും കമ്പിളിയും ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യും തുടങ്ങിയവയായിരുന്നു അന്ന് ലഭിച്ച ഉറപ്പുകൾ. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് സംഘടനകൾ പറയുന്നു. കൂലി രണ്ടുമാസമായി ലഭിച്ചിട്ടില്ല. വിവിധ സംഘടനകൾ എൽസ്റ്റൺ ഒാഫീസിനു മുന്നിൽ നിരാഹാര സമരം നടത്തി.
പ്രശനപരിഹാരമായില്ലെങ്കിൽ കൂടുതൽ സമരരീതികൾ ആവഷ്ക്കരിക്കുമെന്ന് സംയുക്ത തൊഴിലാളി സംഘടനകൾ അറിയിച്ചു. മൂന്നു ഡിവിഷനുകളിലായി മുന്നൂറോളം തൊഴിലാളികളാണ് എൽസ്്റ്റൺ എസ്റ്റേറ്റിലുള്ളത്.