വീടുനിർമാണം ഇടനിലക്കാരെ ഏൽപ്പിക്കാത്തതിനാൽ ട്രൈബല്‍ ഓഫിസില്‍നിന്ന് ധനസഹായം അനുവദിക്കുന്നില്ലെന്ന പരാതിയുമായി ആദിവാസികുടുംബങ്ങള്‍. വയനാട് പൂതാടി നെയ്ക്കുപ്പ കോളനിവാസികളാണ് ദുരിതത്തിലായത്. തറനിർമാണം നേരിട്ട് പൂർത്തീയാക്കിയവര്‍ക്ക് പലതവണ അപേക്ഷിച്ചിട്ടും ധനസഹായമൊന്നും ലഭിച്ചില്ല.
വീടു നിർമ്മിക്കാൻ അനുവദിച്ച തുക കരാറുകാരൻ തട്ടിയെടുത്ത അനുഭവമാണിത്. ഈ പാഠം മുന്നിലുള്ളത് കൊണ്ട് കോളനിയിലെ മറ്റ് കുടുംബങ്ങൾ വീടുപണി കരാറുകാരനു കൊടുക്കാതെ സ്വയം ഏറ്റെടുത്തു. എല്ലാവർക്കും ആദ്യ ഘഡുവായ 35000 രൂപ ലഭിക്കുകയും ചെയ്തു. ചോർന്നൊലിക്കുന്ന ഷെഡിനുള്ളിൽ താമസിച്ചാണ് അരുണും കൈക്കുഞ്ഞുമടങ്ങിയ കുടുംബവും പ്രാരംഭഘട്ടം പൂർത്തിയാക്കിയത്. അടുത്ത മഴക്കാലമാകുന്നതിനു മുൻപ് പുതിയ വീട്ടിലേക്ക് മാറണമെന്നതാണ് ഇവരുടെ സ്വപ്നം.
ചുമരു കെട്ടാനുള്ള തുകയ്ക്കായി പല വട്ടം പൂതാടി ട്രൈബൽ ഒാഫീസ് കയറിയിറങ്ങി. ഒാരോ കാരണങ്ങൾ പറഞ്ഞ് അവർ തിരിച്ചയയ്ക്കുകയാണ്. വീടുപണി കരാറുകാർക്ക് കൊടുക്കാത്തതിൻറെ അതൃപ്തിയാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം. തറമാത്രം പൂർത്തീകരിച്ച എട്ടു വീടുകളാണ് കോളനിയിലുള്ളത്.