ചെങ്കൽ ഖനനം നടത്തിയപ്പോൾ ഉണ്ടായ കുഴി മഴവെള്ള സംഭരണിയാക്കി മാറ്റിയ ഒരു കർഷകനെ പരിചയപ്പെടാം. കാസർകോട് പെരിയയിലെ എ.രഞ്ജിത് കുമാറാണ് തന്റെ കൃഷിയിടത്തിൽ കൂറ്റൻ മഴവെള്ള സംഭരണി ഒരുക്കിയിരിക്കുന്നത്.
രഞ്ജിത് കുമാറിന്റെ കൃഷിയിടത്തിൽ ഇല്ലാത്ത വിളകളൊന്നുമില്ല. പ്രധാന കൃഷി റമ്പൂട്ടാനാണ്. ചുവന്ന് തുടുത്ത് റമ്പുട്ടാൻ പഴങ്ങൾ ചെടികളിൽ നിറഞ്ഞ് നിൽക്കുന്നു. കൃഷി വിപുലികരിക്കാനുള്ള ശ്രമത്തിനിടെയാണ് പുരയിടത്തിന്റെ ഒരുഭാഗത്ത് ചെങ്കല്ല് നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. കല്ല് മഴുവൻ വെട്ടിയെടുത്ത് തോട്ടത്തിന്റെ അതിര് തിരിച്ചു. കല്ല് നീക്കം ചെയ്തപ്പോൾ ഉണ്ടായ കുഴിയാണ് ഈ മനോഹരമായ മഴവെള്ള സംഭരണിയായി മാറിയത്.
കുഴിയുടെ അടിഭാഗവും,നാലു വശങ്ങളും കോൺക്രീറ്റ് ചെയ്തു. ചെങ്കല്ലുകൊണ്ട് മനോരമായ മതിലും ഒരുക്കി. തോട്ടത്തിന്റെ വിവിധഭാഗങ്ങളിൽ പെയ്തിറങ്ങുന്ന മഴവെള്ളം സംഭരണിയൽ എത്തിക്കാനും സംവിധാനമുണ്ട്. ഇനി കൃഷിക്കുള്ള ജലസേചനം എളുപ്പമാകും എന്ന ആശ്വാസമാണ് രഞ്ജിത്തിന്.
ഇരുപത് മീറ്റർ നീളവും, ഇരുപത് മീറ്റർ വീതിയുമുള്ള മഴവെള്ള സംഭരണിക്ക് ആഴം നാലു മീറ്റർ. പതിമൂന്ന് ലക്ഷം ലിറ്ററാണ് സംഭരണശേഷി. കൃഷി വകുപ്പിൽ നിന്നുള്ള സഹായമുൾപ്പെടെ നാല് ലക്ഷം രൂപയാണ് ആകെ ചെലവ്.