കൊട്ടിയൂർ വനമേഖലയോടു ചേർന്ന നിരീക്ഷണ കേന്ദ്രത്തിൽ രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു. പത്തിലധികം കുഞ്ഞുങ്ങൾ ഉണ്ടായതായാണു സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ, വനദ്രുതകർമ സേനാംഗം തളിപ്പറമ്പ് കുറ്റിക്കോലിലെ എം.പി. ചന്ദ്രൻ, വന്യജീവി നിരീക്ഷകൻ വിജയ് നീലകണ്ഠൻ എന്നിവരുടെ നിരീക്ഷണത്തിൽ സംസ്ഥാനത്തു തന്നെ ആദ്യമായിട്ടാണ് നൂറു ദിവസത്തെ കാത്തിരിപ്പിനു ശേഷം രാജവെമ്പാലയുടെ ഇത്രയും മുട്ടകൾ ഒരുമിച്ചു വിരിയുന്നത്.
അഗുംബെയിലെ രാജവെമ്പാല ഗവേഷകനായ ഗൗരി ശങ്കറും സ്ഥലത്തെത്തിയിരുന്നു. സാധാരണഗതിയിൽ ഉൾക്കാട്ടിൽ മനുഷ്യഗന്ധംപോലും എത്താത്ത സ്ഥലങ്ങളിലാണ് രാജവെമ്പാലകൾ ഇലകൾകൊണ്ട് കൂടുണ്ടാക്കി മുട്ടയിടുന്നത്. എന്നാൽ ഇവിടെ, കൊട്ടിയൂർ വനമേഖലയിലെ മാത്യു വേലിക്കകത്ത് എന്നയാളുടെ കശുമാവിൻതോട്ടത്തിലാണ് മേയ് ഒന്നിനു രാജവെമ്പാല കൂടുകൂട്ടി മുട്ടകൾ ഇട്ടത്.
കശുമാവിൻതോട്ടത്തിൽ രാജവെമ്പാല ഇലകൾ അടുക്കി കൂടു നിർമിക്കുന്നതു കണ്ടു ഭയന്ന ചിലർ ആദ്യം ഇലകളുടെ കൂന നശിപ്പിച്ചു. എന്നാൽ അൽപം അകലെയായി രാജവെമ്പാല ഒന്നര അടി ഉയരം വരുന്ന മറ്റൊരു കൂട് നിർമിച്ചു മുട്ടയിട്ടു. വിവരമറിഞ്ഞ വനപാലകർ കൂടിന്റെ സുരക്ഷയേറ്റെടുത്തു.