കനത്തമഴയിൽ റോഡ് ഒലിച്ചുപോയ കര്‍ണാടക വിരാജ്പേട്ട പെരുമ്പാടിയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. തടാകം കരകവിഞ്ഞൊഴുകി റോഡ് തകര്‍ന്ന ഭാഗം കരിങ്കല്ലിട്ട് ഉയര്‍ത്തി. ഇതോടെ തലേശി-കുടക് പാതയില്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി.
കഴിഞ്ഞമാസം ഇരുപതിന് പുലർച്ചെയാണ് പെരുമ്പാടി തടാകം പൊട്ടി റോഡ് ഒഴുകിപ്പോയത്. ഇതോടെ കണ്ണൂരിൽനിന്ന് കർണാടകയിലേക്കുള്ള ഏകപാതയും അടഞ്ഞു. മുപ്പതു മീറ്ററോളമാണ് റോഡ് തകർന്നത്. തുടർന്ന് അടിയന്തരമായി പാത പുനർനിർമിക്കാൻ കർണാടക പൊതുമരാമത്ത്്വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനോടകം പത്തൊൻപത് ലക്ഷം രൂപയുടെ ജോലികൾ പൂർത്തിയാക്കി. റോഡ് ബലപ്പെടുത്താനുള്ള ജോലികൾക്കായി എഴുപത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കരിങ്കല്ലുപയോഗിച്ചാണ് തകർന്ന റോഡ് കെട്ടി ഉയർത്തിയിരിക്കുന്നത്. ഇതുവഴി ചെറുകിടവാഹനങ്ങൾ ഓടിത്തുടങ്ങി. ടാറിങ് ഉള്‍പ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയശേഷം ഉടൻതന്നെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കും. നിലവിൽ കണ്ണൂരിൽനിന്നുള്ള വലിയ വാഹനങ്ങൾ വയനാട് വഴിയാണ് കർണാടകയിലേക്ക് പോകുന്നത്. കനത്തമഴയിൽ വനത്തിൽ ഉരുൾപൊട്ടിയതാണ് തടാകത്തിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.