അട്ടപ്പാടിയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ പ്രതിസന്ധിയിൽ. നാനൂറ് ഏക്കർ ഭൂമി കയ്യേറിയെന്ന മണ്ണാർക്കാട് ഡി.എഫ്.ഒയുടെ റിപ്പോർട്ടിനെതിരെ കുറുക്കൻകുണ്ട് മേഖലയിലെ നാട്ടുകാർ രംഗത്തെത്തി. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം രൂക്ഷമാണ്.
നാലു പതിറ്റാണ്ടായി കുറുക്കൻകുണ്ട് മേഖലയിൽ താമസിക്കുന്നവർ വ്യാജപട്ടയങ്ങളിലൂടെ വനഭൂമി കൈവശപ്പെടുത്തിയെന്നാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. 1990 കാലത്ത് ഭൂമിയെച്ചൊല്ലി വനംഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തുടങ്ങിയ തർക്കമാണ് നാളിതുവരെ പരിഹരിക്കാനാകാത്തത്. ഭൂമിയുടെ സർവേ നടത്താൻ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭൂമി കൈയ്യേറിയിട്ടില്ലെന്നും എഴുപതുകൾക്ക് മുൻപ് പട്ടയം കിട്ടിയ ഭൂമിയാണെന്നുമാണ് ഇവിടെ താമസിക്കുന്നവരുടെ വാദം.
ഭൂമി പതിച്ചുകൊടുത്തതിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വനംഉദ്യോഗസ്ഥർ പറയുന്നു. മുന്നണിവിത്യാസമില്ലാതെ പ്രദേശത്തെ രാഷ്ട്രീയനേതാക്കളും കയ്യേറ്റക്കാർക്കൊപ്പമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലെങ്കിൽ കയ്യേറ്റം ഒഴിപ്പിൽ സാധ്യമാകില്ല. വിശദമായ സർവേ നടത്തി കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനാണ് വനംവകുപ്പിന്റെ നീക്കം.