കോഴിക്കോട്ടെ പ്രമുഖ സന്നദ്ധ സംഘടനയായ സിയസ്കൊയുടെ ഒാഫീസ് കെട്ടിടം ഒഴിപ്പിക്കല്‍ കോർപ്പറേഷൻ മരവിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കൗൺസിൽ യോഗം പാസാക്കിയ തീരുമാനം ബാഹ്യസമർദ്ദങ്ങളെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു.
ലക്ഷങ്ങൾ വില വരുന്ന കെട്ടിടവും പാർക്കും ഒഴിപ്പിക്കാനുള്ള നീക്കം വലിയവിവാദമായതോടെയാണ് തീരുമാനം മരവിപ്പിച്ചത്.മൂന്ന് മാസമാണ് ഏതൊരു കൗൺസിൽ തീരുമാനത്തിന്റെയും ആയുസ്സ്,ശേഷം പുനപരശോധിക്കാമെന്ന പഴുത് ഉപയോഗിച്ച് ഒഴിപ്പിക്കൽ തീരുമാനം പിൻവലിക്കാനാണ് നഗരസഭയുടെ നീക്കം. പ്രതിപക്ഷ ബഹളത്തിനിടെ വോട്ടിനിട്ട് പാസാക്കിയ ഒഴിപ്പിക്കൽ തീരുമാനം പക്ഷെ നടപ്പാക്കാൻ അത്രവാശിയൊന്നുമില്ലെന്നാണ് മേയറുടെ നിലപാട്.
സിയസ്കൊ ഒാഫീസും ലൈബ്രററിയും ഉൾപ്പെടെ മൂന്ന് നില കെട്ടിടവും അസ്സൻകോയ മെമ്മോറിയല്‍ പാർക്കും ഒഴിപ്പിക്കാനായിരുന്നു കൗൺസിൽ തീരുമാനം. കെട്ടിടത്തിൽ മൂന്നാംനില അനധികൃതമായി നിർമ്മിച്ചെന്നും നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടത്തിൽ എടിഎം കൗണ്ടറും മൊബൈൽ ടവറും അനുവദിച്ചെന്നും കാണിച്ചായിരുന്നു നടപടി,ഒഴിപ്പിക്കാൻ തീരുമാനിക്കും മുമ്പ് സംഘടനയുടെ പാരമ്പര്യം കണക്കിലെടുത്ത് കുറച്ച് കൂടി സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിഎം സുരേഷ് ബാബു ആവശ്യപ്പെട്ടെങ്കിലും മേയർ കൂട്ടാക്കിയില്ല പക്ഷെ തുടർന്നുണ്ടായ ബാഹ്യസമർദ്ദങ്ങളാണ് തീരുമാനം മരവിപ്പിക്കാൻ പ്രേരിപ്പിച്ചത് മനോരമ ന്യൂസ്