നിശ്ചിത ദൂരപരിധിക്കുള്ളിൽ സ്കൂളുകൾ വേണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പുറത്താണ് പുൽപ്പള്ളി ചേകാടിയിലെ ആദിവാസികുട്ടികൾ. ഇവിടുത്തെ കുട്ടികൾക്ക് യുപി വിദ്യാഭ്യാസം സാധ്യമാകണമെങ്കിൽ 13 കിലോമീറ്റർ സഞ്ചരിക്കണം. പ്രദേശത്തെ എൽ.പി സ്കൂൾ യു.പി ആക്കാമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
89 കുട്ടികളാണ് ചേകാടി ഗവ എൽപി സ്കൂളിൽ പഠിക്കുന്നത്. ഇതിൽ 81 പേരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ. കാടിനോട് ചേർന്ന് താമസിക്കുന്ന കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. നാലാം ക്ലാസ് കഴിഞ്ഞാൽ തുടർവിഭ്യാഭ്യാസം കുട്ടികൾക്ക് വലിയ വെല്ലുവിളിയാണ്.
പതിമൂന്ന് കിലോമീറ്റർ അകലെയാണ് അടുത്ത യു.പി സ്കൂൾ. ഇവിടേക്കുള്ള ഗതാഗതസൗകര്യം പരിമിതവുമാണ്. 1924 ൽ ആരംഭിച്ച ഈ സ്കൂൾ യു.പിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. 2014 ൽ സ്കൂൾ സന്ദർശിച്ച അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉടൻ അപ്ഗ്രേഡ് ചെയ്യുമെന്ന ഉറപ്പും നൽകിയിരുന്നു. കുട്ടികൾ കൊഴിഞ്ഞു പോകുന്ന പ്രവണതയും മേഖലയിലുണ്ട്. സ്കൂളിൽ അടിസ്ഥാനസൗകര്യവും കുറവാണ്.