കാസർകോട് കേന്ദ്ര സർവകലാശാലയിൽ പുതിയ രണ്ട് ഹോസ്റ്റലുകൾ കൂടി ആരംഭിക്കാൻ അധികൃതരുടെ നീക്കം. ഇത് സംബന്ധിച്ച അപേക്ഷ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു. ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനെത്തുടർന്ന് വിദ്യർഥികൾ സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
നിലവിൽ രണ്ട് വനിത ഹോസ്റ്റലുകൾ ഉൾപ്പെടെ മൂന്ന് ഹോസ്റ്റലുകളാണ് സർവകലാശാലയ്ക്കുള്ളത്. ഇരുന്നൂറ് പെകുട്ടികൾക്കും നൂറ് ആൺകുട്ടികൾക്കുമുൾപ്പെടെ മുന്നൂറ് വിദ്യാർഥികൾക്ക് കൂടി പുതുതായി താമസസൗകര്യം ഒരുക്കാനാണ് പദ്ധതി.
കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തികരിച്ച് കെട്ടിടം വാടകയ്ക്ക് എടുക്കും. എന്നാൽ നിലിലെ സകര്യങ്ങൾ കണക്കിലെടുത്ത് പുതിയ ഹോസ്റ്റൽ എന്ന ആവശ്യത്തോട് കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകുമോ എന്ന ആശങ്കയും ആധികൃതർക്കുണ്ട്. ഹോസ്റ്റൽ സൗകര്യം ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. സമരത്തെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സർവകലാശാല അടച്ചിരിക്കുകയാണ്.