കോഴിക്കോട് താമരശേരിയിൽ ചാരായവുമായി അബ്കാരി കേസിലെ പ്രതി വീണ്ടും എക്സൈസിന്റെ പിടിയിൽ. കട്ടിപ്പാറ സ്വദേശി ആന്റണിയെയാണ് താമരശേരി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. ബൈക്കിൽ വിദേശമദ്യം കടത്താൻ ശ്രമിച്ച കൂടത്തായി സ്വദേശി സജീഷിനേയും എക്സൈസ് അറസ്റ്റ് ചെയ്തു.
കട്ടിപ്പാറ, അമരാട് പ്രദേശങ്ങളിൽ ചാരായ വിൽപന വ്യാപകമെന്ന പരാതിയെത്തുടർന്ന് താമരശേരി എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പത്ത് കന്നാസ് ചാരായവുമായി ആന്റണി പിടിയിലായത്. അമരാട് മല കേന്ദ്രീകരിച്ചായിരുന്നു വ്യാജവാറ്റ്. ഇയാൾ നേരത്തെയും നിരവധി തവണ ചാരായം കടത്തിയതിന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.
ബൈക്കിൽ കടത്തുകയായിരുന്ന പത്ത് കുപ്പി വിദേശമദ്യവുമായാണ് കൂടത്തായി സ്വദേശി സജീഷ് എക്സൈസിന്റെ പിടിയിലായത്. ബെവ്കോയുടെ ചില്ലറ വിൽപനശാലയിൽ നിന്ന് വാങ്ങി പതിവുകാർക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു രീതി. ഇരുവരെയും താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരുംദിവങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.