കണ്ണൂർ പയ്യന്നൂരിൽ എണ്ണ സംഭരണശാല നിർമിക്കാൻ പോകുന്നത് ഏഴുപത്തിയേഴേക്കർ വയൽനികത്തി. തണ്ണീര്‍ത്തടങ്ങളായ വയലുകൾ നികത്തുന്നത് കുടിവെള്ളക്ഷാമത്തിനും കാലാവസ്ഥമാറ്റത്തിനും ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഈ നെൽച്ചെടികൾ കതിരിട്ട് തുടങ്ങും. ചിലപ്പോൾ അടുത്ത തവണ കതിരടാൻ പാടത്ത് നെൽച്ചെടികൾ ഉണ്ടാവില്ല. പകരം ഉയർന്ന് വരുന്നത് എണ്ണ ടാങ്കുകളായിരിക്കും. നൂറ്റി ഇരുപതേക്കേറുള്ള പദ്ധതി പ്രദേശത്ത് കൂടുതൽ നികത്തപ്പെടുന്നത് കൃഷിചെയ്യുന്ന വയലാണ്. ചതുപ്പായതിനാൽ മണ്ണിട്ട് ഉറപ്പിച്ചശേഷം എണ്ണ സംഭരണശാല നിർമിക്കാനാണ് കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തിന് ചുറ്റും മതിൽകെട്ടും. ഇങ്ങനെ മതിൽനിർമിക്കുന്നത് വേലിയേറ്റസമയത്ത് സമീപപ്രദേശങ്ങളിൽ വെള്ളം ഉയരാൻ ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ഇത്രയധികം സ്ഥലം നികത്തണമെങ്കിൽ മറ്റിടങ്ങളിൽനിന്ന് കുന്നിടിച്ച് മണ്ണെത്തിക്കേണ്ടിവരും. വയലുകൾ ഇല്ലാതാകുന്നതോടെ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നും നാട്ടുകാർക്കിടയിൽ ആശങ്കയുണ്ട്. മൂന്ന് പുഴകളും കായലുംചേരുന്ന പ്രദേശത്തെ മത്സ്യസമ്പത്ത് കുറയാൻ പദ്ധതി ഇടയാക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
എണ്ണ സംഭരണ കേന്ദ്രത്തിനായുള്ള പദ്ധതി ഇല്ലാതാക്കുന്നത് ഇവിടെയുള്ള ജലസംഭരണകേന്ദ്രങ്ങളായ വയലും തണ്ണീർത്തടവുമാണ്. വരാനിരിക്കുന്നത് വൻ കാലാവസ്ഥ മാറ്റവും.