സ്വകാര്യവ്യക്തി മതിൽ നിർമിച്ചതോടെ കണ്ണൂർ അഴീക്കോട് പഞ്ചായത്തിലെ പത്ത് വീടുകളിൽ വെള്ളം കയറി. മഴവെള്ളം തോട്ടിലേക്ക് ഒഴിപ്പോകുന്നത് തടസപ്പട്ടതാണ് കണിശംമുക്കിലെ വീടുകളിൽ വെള്ളം കയറാൻ കാരണം.
മുട്ടോളമുള്ള അഴുക്കുവെള്ളത്തിലൂടെയാണ് പത്തുകുടുംബങ്ങളുടെ നടത്തം. വസ്ത്രങ്ങൾ നനയാതെ റോഡിലെത്താനാവില്ല. കനത്തമഴ പെയ്താൽ അരയ്ക്കൊപ്പം ജലനിരപ്പുയരും. ശുചി മുറിയിൽനിന്നുള്ള മാലിന്യവും കിണറ്റിലെ വെള്ളവുമെല്ലാം കൂടിക്കലർന്നു കഴിഞ്ഞു. സമീപത്തെ തോട്ടിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തി നിർമിച്ച മതിലാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
ഓവുചാൽ നിർമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കുടിവെള്ളവിതരണം ആരംഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. വെളളം കെട്ടി നിൽക്കുന്നതിനാൽ പകർച്ചവ്യാധി ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.