പാലക്കാട് തേങ്കുറുശിയിലെ സ്വകാര്യ അരിമിൽ കമ്പനിയുടെ മലിനീകരണം ജനജീവിതം ദുസഹമാക്കുന്നതായി പരാതി. നെല്ല് പുഴുങ്ങിയതിനു ശേഷം പുറന്തള്ളുന്ന രാസമാലിന്യങ്ങളടങ്ങിയ മലിനജലം കെട്ടിക്കിടക്കുന്നതാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കലക്ടര്‍ക്ക് പരാതി നൽകി.
തേങ്കുറുശി ഒന്നാംവാർഡിൽ അഞ്ചത്താണിയിൽ ഒൻപതുവർഷമായി പ്രവർത്തിക്കുന്ന സ്വകാര്യ അരി മില്ലിനെനെതിരെയാണ് നാട്ടുകാരുടെ പരാതി. നെല്ല് പുഴുങ്ങിയതിനു ശേഷം പുറന്തള്ളുന്ന രാസമാലിന്യങ്ങളടങ്ങിയ മലിനജലം മില്ലിനോട് ചേർന്ന് കെട്ടിക്കിടക്കുന്നു.
നാട്ടുകാർ പരാതിപ്പെട്ടതിനുശേഷം ഇവ മണ്ണിട്ടു മൂടുന്ന ജോലികൾ നടക്കുന്നുണ്ടെങ്കിലും മഴവീണാൽ വീണ്ടും ബുദ്ധിമുട്ടാകും. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കുളമാണിതെന്ന് നാട്ടുകാർ പറയുന്നു.
നെല്ല് അരിയാക്കിയതിനു ശേഷമുള്ള ഉമി ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ വൻതോതിൽ ഉമിക്കരി മാലിന്യമാണുളളത്. ഇവ വായു , ജല മലിനീകരണത്തിനും കാരണമാകുന്നു. കലക്ടർ , മലിനീകരണ നിയന്ത്രണബോർഡ് , ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്കും നാട്ടുകാർ പരാതി നൽകി.