മെഡിക്കൽ പഠനം തുടരാനാവാതെ ഒരുപറ്റം വിദ്യാർഥികൾ പെരുവഴിയിൽ. കണ്ണൂർ മെഡിക്കൽകോളജ് വരുത്തിയ സാങ്കേതിക പിഴവാണ് 150 വിദ്യാർഥികളുടെ തുടർപഠനം തടസപ്പെടുത്തിയത്. സർക്കാർ ഇടപെട്ട് പ്രശ്നപരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുമാസമായി ഒഫീസുകൾകയറി ഇറങ്ങുകയാണ് കുട്ടികളും രക്ഷിതാക്കളും.
കണ്ണൂർ മെഡിക്കൽകോളജിൽ ഒരുവർഷം എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ കുട്ടികളെ സാങ്കേതികത്വം പറഞ്ഞ് കോഴ്സിൽ നിന്ന് പുറത്താക്കാനാണ് കോടതി നിർദ്ദേശം. കോളജിൽ നിന്ന് മടങ്ങി വരില്ലെന്ന നിലപാടിലാണ് 150 കുട്ടികൾ. എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് മാതാപിതാക്കൾ. സർക്കാരും കോടതിയും ഫീസ് നിർണയസമിതിയും പ്രശ്നം കാണുന്നില്ലെന്ന പരാതിയും ശക്തമാണ്.
2016, 2017 അധ്യയന വർഷത്തിൽ കോളജ് നേരിട്ട് നടത്തിയ പ്രവേശനത്തിലൂടെ അഡ്മിഷൻ നേടിയവരാണ് ഇവിടുത്തെ കുട്ടികൾ. മിക്കവരും നീറ്റിൽ ഉയർന്ന റാങ്ക് വാങ്ങിയവരാണ്. പ്രവേശനമേൽനോട്ടസമിതി അഡ്മിഷൻ അപ്പാടെ റദ്ദാക്കിയതോടെയാണ് വിദ്യാർഥികൾ ത്രിശങ്കുവിലായത്. സ്്പോട്ട് പ്രവേശനത്തിന് കുട്ടികൾപോകേണ്ട എന്നും കോളജ് രേഖകൾ ഹാജരാക്കിയാൽമതിയെന്നും കോടതിവിധിയും വന്നു.
പക്ഷെ വേണ്ട രേഖകൾ കോളജ് സമയബന്ധിതമായി നൽകിയില്ല. തുടർന്നാണ് ഈ കുട്ടികളെ ഇനി മെഡിക്കൽപഠനം തുടരാൻഅനുവദിക്കേണ്ടെന്ന് സുപ്രീംകോടതി പറയുന്നത്. ആരോഗ്യസർവകലാശാലയും എംസിഐയും എല്ലാം അനുവദിച്ചശേഷം പഠനം തുടർന്ന വിദ്യാർഥികളുടെഭാവി വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.