പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ പരിശോധിക്കാൻ സംവിധാനമില്ലാതെ മലപ്പുറം ജില്ല. അഞ്ചു വർഷം മുൻപനുവദിച്ച പബ്ലിക് ഹെൽത്ത് ലാബ് ഇതുവരേയും തുടങ്ങാനായിട്ടില്ല. പരിശോധനക്കാവശ്യമായ ഉപകരണങ്ങൾ എത്തിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം
2012 ലാണ് മലപ്പുറം ജില്ലക്കായി പബ്ലിക്ക് ഹെൽത്ത് ലാബ് അനുവദിച്ചത്. തുടർന്ന് റവന്യൂവകുപ്പ് സിവിൽ സ്റ്റേഷൻ വളപ്പിൽ കെട്ടിടം അനുവദിച്ചു. 23 ലക്ഷം രൂപ ചെലവിട്ട് കെട്ടിടം നവീകരിച്ചു. ജീവനക്കാർ ഇല്ലാത്തതിനാലാണ് ലാബ് തുറക്കാത്തതെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ ആദ്യ വിശദീകരണം. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് 10 പുതിയ തസ്തികകൾ സൃഷ്ടിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പരിശോധനക്കായുള്ള ഉപകരണങ്ങൾഎത്തിയാൽ ലാബ് തുറക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.
മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപിക്കുമ്പോൾ കുടിവെള്ള പരിശോധനക്കായി ആരോഗ്യവകുപ്പ് ആശ്രയിക്കുന്നത് കോഴിക്കോട്ടെ ലാബിനെയാണ്. ഈ ലാബിൽ നിന്ന് പരിശോധനാ ഫലം കിട്ടാൻ ആഴ്ചകളോളം കാത്തിരിക്കണം. ഈ കാലതാമസം പ്രതിരോധപ്രവർത്തനങ്ങളുടെ വേഗത കുറക്കുന്നുണ്ട്.
ദിനം പ്രതി ആയിരത്തിലധികം രോഗികളാണ് പകർച്ചവ്യാധികളുമയി ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസതേടുന്നത്