കാരാപ്പുഴ ഡാമിൽ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം വൻതോതിൽ കണ്ടെത്തിയ സംഭവം ഗുരുതരമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഡി.എം.ഒ യുടെ നേതൃത്വത്തിലുള്ള സംഘം മാലിന്യം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും. പ്രദേശവാസികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത് മനോരമന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കോളിഫോം സാന്നിധ്യം കണ്ടെത്തിയത്. കാരാപ്പുഴ അണക്കെട്ടിൽ നിന്നാണ് കൽപ്പറ്റ നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കുടിവെള്ളമെത്തുന്നത്. മാലിന്യം നീക്കം ചെയ്യാനും രോഗം പടരാതിരിക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഈ മാസം പത്തിന് ജില്ലാ മെഡിക്കൽ ഒഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. ഡാം റിസർവോയർ മാലിന്യം കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലാണ് പരിശോധന. സമീപത്തെ റിസോർട്ടുകളിൽ കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നിരുന്നു. സെപ്റ്റിക് ടാങ്കുകളിൽ നിന്നും മാലിന്യം ഒഴുക്കിവിടുന്നോ എന്നായിരുന്നു പരിശോധന. വെളളം വിതരണത്തിന് യോഗ്യമാണോ എന്ന റിപ്പോർട്ട് സമർപ്പിക്കാൻ വാട്ടർ അതോറ്റിയോടും നിർദേശിച്ചിട്ടുണ്ട്. കാരാപ്പുഴ ചീപ്രം ഭാഗത്താണ് മാലിന്യം കണ്ടെത്തിയത്.